“ഘടികാരത്തിന്റെ പെൻഡുലം പോലെ
ഒരിടത്തും ഉറയ്ക്കാത്ത മനസ്സ്
അതിങ്ങനെ ചാഞ്ചാടിക്കൊണ്ടേയിരിക്കും
ഒരു ദ്രുവത്തിൽ നിന്നും മറ്റൊരു ദ്രുവത്തിലേക്ക്”
guess attic girl
“സത്യം പറഞ്ഞാൽ ഞാനിപ്പോഴും 21 വയസ്സുള്ള പെൺകുട്ടിയാണ്. അവിടെ നിന്നും കാലം ഒരു വ്യാഴവട്ടം മുന്നോട്ട് നടന്നിട്ടും, അവിടെനിന്നും ചലിച്ചിട്ടില്ല എന്റെ മനസ്സ്. ഒരുപക്ഷെ കാലം എനിക്കായ് അപ്പോൾ കരുതി വച്ചിരുന്ന എന്തോ ഒന്ന് കിട്ടാത്തതിനാൽ, അതും പ്രതീക്ഷിച്ച് അവിടെ തങ്ങിയതാവാം എന്റെ മനസ്സ്”
 

“നടന്നകന്ന കാതമത്രയും
തിരികെ സഞ്ചരിച്ചൊരുനാൾ
എന്റെ മുന്നിൽ വന്നു നീ നിൽക്കും
അപ്പോൾ കണ്ണുകളിൽ ബാധിച്ച വാർദ്ധക്യവും
കാലം സമ്മാനിച്ച ജടനരകളുമായ്
ഞാൻ നിന്നെ നോക്കും
ജയിച്ചുവോ തോറ്റുവോ എന്നുപോലും
വേർതിരിച്ചറിയാനാവാതെ”

“നമ്മൾ മറന്നുവച്ചുപോകുന്ന പല വർണങ്ങളുണ്ട്,
പകർത്തിവച്ചു പോകുന്ന ചില വർണങ്ങളുമുണ്ട്
നമ്മൾ പോലും അറിയാതെ തന്നെ”
 
“ഏകയാണ് എന്ന തിരിച്ചറിവ് വല്ലപ്പോഴുമൊരിക്കൽ ഉണ്ടാവുന്നത് നല്ലത് തന്നെയാണ്”
 
“അഭിനയിക്കുന്നവരുടെ മുന്നിൽ അഭിനയിച്ച് ജയിക്കണം”
 
“എന്തൊക്കെ ആയാലും സംഭവിച്ചുകഴിഞ്ഞ സത്യങ്ങൾ മാറ്റിമറിയ്ക്കാൻ നമുക്കാവില്ലല്ലോ. ഒരുപക്ഷെ അറിയാൻ വൈകിയേക്കാം. അപ്പോഴാവാം ഭാവനയുടെ മറ നീക്കി അത് പുറത്തേക്ക് വരുന്നത്. അപ്പോൾ മാത്രം സംഭവിച്ച സത്യം പോലെ നമുക്ക് തോന്നിയേക്കാം, പുതുമ തോന്നിയേക്കാം. പക്ഷെ വളരെ കാലം മുമ്പ് സംഭവിച്ച സത്യങ്ങൾ ആവും അതെല്ലാം, സൃഷ്ടികൾ പുനർജനിക്കുന്നില്ലല്ലോ മറ്റൊരു രൂപത്തിൽ”
 

“പ്രായംകൂടിയോ എന്നിപ്പോൾ ശങ്കിക്കുന്നവർ പത്തു വർഷങ്ങൾക്കപ്പുറം പറയും, “ഞാൻ അന്ന് എത്ര ചെറുപ്പമായിരുന്നു!”. എപ്പോഴും ഇന്നത്തെ നിമിഷങ്ങളാണ് നാളെത്തെതിനേക്കാൾ സുന്ദരം”

“പുഴപോലൊഴുകാൻ കഴിയാറില്ലെങ്കിലും
തുഷാരംപോൽ ഘനീഭവിക്കാൻ കഴിയുന്നുണ്ട്.
മഴപോൽ പൊഴിയാൻ കഴിയാറില്ലെങ്കിലും
കടൽപോൽ ഉള്ളൊഴുക്കുകൾ കരുതാറുണ്ട്.”
 
“എനിക്ക് നിറം ചാർത്താൻ എന്റെ ചായങ്ങൾ തന്നെ വേണം
ഛായകൂട്ടുകളും എനിക്ക് ഇഷ്ടമായവ മാത്രം”
 
“ശിഥിലമായ സ്വപ്നങ്ങൾക്കും
ശിഥിലമായ സ്നേഹവായ്പുകൾക്കും
മൂകസാക്ഷിയായ്
ശിഥിലമായ ഒരു മാനസം മാത്രം”
 
“കാലം തെറ്റി പെയ്യുന്ന മഴ പലപ്പോഴും
പേമാരിയായിട്ടാണ് പെയ്തൊഴിയുന്നത്”
 

“ഈ ലോകം വിട്ടു പോകുമ്പോൾ എന്തെങ്കിലും നൽകിയിട്ട് പോകാൻ എനിക്കാവണം, എന്റേതായ എന്തെങ്കിലും ഒരു സംഭാവന. ഒന്നിനും കഴിഞ്ഞില്ലെങ്കിലും കുറച്ച് എഴുത്തുകളെങ്കിലും ബാക്കി ഉണ്ടാവും.”

“മിഴികൾ മയങ്ങി പോകും സ്വപ്‌നങ്ങൾ കാണണം
ആ സ്വപ്നങ്ങളിൽ വീണു മയങ്ങാൻ ഒരു രാത്രിയും ജനിക്കണം”

“എത്ര കഠിനാധ്വാനം ചെയ്താലും ഒരു ചെറിയ അംശമെങ്കിലും നഷ്ടമാവാതെ ഇരിക്കില്ല. നമുക്ക് വിധിച്ചിട്ടുള്ളത് എന്തായാലും നമുക്ക് തന്നെ കിട്ടും എന്ന് സമാധാനപ്പെടാൻ പഠിക്കണം”

“ഒന്ന് നോക്കിയാൽ ഒന്നും എഴുതാത്ത വർണങ്ങളില്ലാത്ത കടലാസുപോലുള്ള ജീവിതം നല്ലതാ…നമുക്കിഷ്ടമുള്ള വർണങ്ങളും ചിത്രങ്ങളും ഇഷ്ടമുള്ള രീതിയിൽ കോറിയിടാമല്ലോ”

“ഇരുകണ്ണറിയാതെ ഉറങ്ങാൻ കഴിയുമോ?”

“ഒരു ചിത്രശലഭമായ് പുനർജനിക്കണം
മാറ്റങ്ങളിൽ നിന്നും മാറ്റങ്ങളിലേക്ക്
വേദനകളിൽ നിന്നും വേദനകളിലേക്ക്
പകർന്നാടിയശേഷം,
മനോഹരമായ്, സ്വന്തം ചിറകുകൾ വിടർത്തി
പറന്നങ്ങനെ ഉയരണം, ഉയരങ്ങളിലേക്ക്”
 
“പകർന്നാടിയ വേഷങ്ങളിൽ ചിലത്
ഞാൻ അഭിനയിക്കുകയല്ലായിരുന്നു…
സ്വയം മറന്ന് ജീവിക്കുകയായിരുന്നു,
പിടിക്കപെടില്ല എന്ന ഉറപ്പോടുകൂടി”
 
“ഏകയാക്കപ്പെട്ട
ഒറ്റച്ചിറകുള്ള പക്ഷി ഞാൻ.
ഉറ്റവരെ നഷ്ടപ്പെട്ട്
പ്രതീക്ഷകൾ അസ്തമിച്ച്
ഉണങ്ങിക്കരിഞ്ഞ ഒറ്റച്ചില്ലയി-
ലിങ്ങനെയിരിക്കുമ്പോഴും
ആരും ആർക്കും കാത്തിരിക്കാത്തൊരീ-
ലോകത്തിൽ
പ്രതീക്ഷയോടെ കാത്തിരിക്കുന്ന
ഒരു പുലരിയുണ്ട്.
പതിയെ എങ്കിലും
വീണ്ടും പറന്നുയരാനുള്ള പ്രതീക്ഷ”
 
“തിരക്കാണെന്നു പറയുന്നവരോട്
തിരക്കാണെന്നു അഭിനയിച്ചു കാട്ടാൻ
പഠിച്ചുതുടങ്ങിയിരിക്കുന്നു”
 

“മരണ ശേഷം നക്ഷത്രങ്ങളായ് ജീവിക്കുന്ന കഥകളെ കുറിച്ചും സങ്കൽപ്പങ്ങളെ കുറിച്ചും ഒരുപാട് കേൾക്കാറുണ്ട്. വരും ദിനങ്ങളെകുറിച്ചോ ഭാവിയെകുറിച്ചോ നിശ്ചയമില്ല! ജീവിച്ചിരിക്കുന്ന കാലം ഈ ഭൂമിയിൽ ഒരു കുഞ്ഞുനക്ഷത്രമായ് ജീവിച്ചുമരിക്കാനാണ് ഇഷ്ടം, എന്നിലെ ചൈതന്യം മറ്റുള്ളവർക്ക്കൂടി സമ്മാനിച്ചുകൊണ്ട്. ഒരു കുഞ്ഞുനക്ഷത്രത്തിന്റെ സംഭാവനകൾ ലോകത്തിനു നൽകിയശേഷം വിടവാങ്ങണം….. അതിനുകഴിയും എന്നുറച്ചു വിശ്വസിച്ചു ജീവിക്കണം”

“നീ മറന്ന പലതും എന്റെ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ടാവാം, ഞാൻ മറക്കാൻ ശ്രമിച്ച പലതും നിന്റെ ഓർമകളിലും….”

“എല്ലാരുടെ മനസ്സും എന്റെ മനസ്സുപോലെ എന്ന് ചിന്തിക്കുന്നതെന്തിനാവോ?
പല സത്യങ്ങളും അംഗീകരിക്കാൻ ബുദ്ധിമുട്ടുന്നതിനുള്ള രഹസ്യവും മറ്റൊന്നല്ല.
ഇങ്ങനെ കുരുങ്ങികിടക്കും മനസ്സ്, ഏയ് അങ്ങനെ ഒന്നും അല്ല എന്ന് ചിന്തിച്ച്”

“എല്ലാം വിരസതയുടെ പുതിയ അധ്യായങ്ങൾ മാത്രം
എല്ലാം ആവർത്തനത്തിന്റെ പഴയ അധ്യായങ്ങൾ മാത്രം
നീയും ഞാനും നമുക്ക് ചുറ്റും കറങ്ങുന്ന പ്രപഞ്ചം മുഴുവനുമേ
ഘടികാരത്തിന്റെ സൂചികൾക്കിടയിലെ ആവർത്തനങ്ങൾ!!!”

“നമ്മളെ രക്ഷിക്കാനുള്ളത് നമ്മൾ തന്നെയാണ്….
അവിടുന്നാരോ വരാനുണ്ട്…
ഇവിടുന്നു ഒരാളുണ്ട്…
അതൊക്കെ വെറും തോന്നലാ…..”

“സുദീർഘമായൊരു നിശ്വാസത്തിൽ മുറിയുന്ന ഓർമകളുണ്ട് ഒരായിരം”
 
“എപ്പോഴാ ഈ ജീവിതമൊക്കെ ഒന്ന് നേരെയാക്കി എടുക്കുക”
 
“എത്ര നിറഞ്ഞാലും തുളുമ്പാത്ത കടൽ പോലെയാണ്
എന്റെ മനസ്സ്”
 
“ഓരോ തവണയും
ആവർത്തന വിരസതയുള്ള മയക്കങ്ങളിലേക്ക് –
ഉണരുവാൻ മാത്രം
ഓരോ ഉറക്കവും”
 
“വിരിഞ്ഞ പൂക്കളേക്കാൾ
കൊഴിഞ്ഞ മുകുളങ്ങളുടെ എണ്ണമാണധികം”

“യാചിച്ചു വാങ്ങുന്ന ഒന്നും സന്തോഷം തരുമെന്ന് തോന്നുന്നില്ല”

“മറ്റുള്ളവർ പെരുമാറുന്നത് അവരുടെ സ്വഭാവം പോലെയല്ലേ
എന്ന് കരുതി എനിക്ക് എന്റെ സ്വഭാവം അവരെ പോലെ മാറ്റാൻ പറ്റുമോ,
ഞാൻ ഞാനല്ലാതായി തീരുമോ?”

“ഇച്ഛാശക്തി തീവ്രമാണെങ്കിൽ മരണത്തിനുപോലും വഴിമാറി സഞ്ചരിക്കേണ്ടിവരും”

“നാം പോലുമറിയാതെ പുനർജനിക്കുന്ന നിമിഷങ്ങളുണ്ട്
അത് ആരും നിർബന്ധിച്ചു ചെയ്യുന്നതല്ല
മറിച്ച്‌ അങ്ങനെ സംഭവിച്ചുപോവുന്നതാണ്.
അപ്പോൾ ഭൂതകാലം ചികയാൻ ശ്രമിച്ചാൽ
ഒരു പുകമറയ്ക്കപ്പുറം നിൽക്കുന്ന പ്രതീതിയാണ്,
ഒരുപക്ഷെ സ്വയം ആരെന്നു ചോദിക്കേണ്ട അവസ്ഥ
ഞൊടിയിൽ പഴയതെല്ലാം
കാല്പനികമെന്ന് തോന്നിയേക്കാം”

“ചേരാത്ത ചായങ്ങൾ പൂശി വിഡ്‌ഢിവേഷം കെട്ടുമ്പോൾ
വിഡ്‌ഢിയാക്കപ്പെടുന്നുണ്ട് ഓരോ പ്രാവശ്യവും.
ചായങ്ങളിൽ ചിരി ചോർന്നുപോവുമ്പോഴും
പൊയ്മുഖം മാറി മാറി അണിഞ്ഞുതുടങ്ങും,
ചേരുംപടി ചേർക്കാൻ”
 
“കുണ്ടും കുഴിയും
വളവും തിരിവും
കുന്നും കടലും….
എപ്പോഴാണ് ജീവിതം ഒന്ന് നേരെയോടുന്നത്?”
 
“ഒരു പൊട്ട് പോൽ അലിഞ്ഞില്ലാതാവണം
ആരും ഇല്ലാത്തൊരു ലോകത്തേക്ക്
ആരോടും ഒരക്ഷരം ഉരിയാടാതെ
ആയിരം ചോദ്യങ്ങൾ ബാക്കിവെച്ച്”
 
“ഒരു സ്വപ്നത്തിൽ നിന്നുണർന്ന്
മറ്റൊരു സ്വപ്നത്തിലേക്കൊരു സ്വപ്‌നാടനം”

“കണക്കുകൂട്ടലുകൾ മൊത്തം താളംതെറ്റുമ്പോൾ
ചിരിക്കാനാ തോന്നാറ്
അല്ലെങ്കിലും, ജീവിതമേ ഒരു തമാശയായി മാറിയിട്ട്
കാലമേറെയായില്ലേ!!
ഈ ജീർണിച്ച ഓർമകളിലും
പൊയ്‌പ്പോയ കാലങ്ങളിലും
നീയെവിടെയോ ഉണ്ട് എന്ന തോന്നൽ തന്നെ ധാരാളം”

“അളന്നു തിട്ടപ്പെടുത്തിയാൽ
കൊഴിഞ്ഞ ഇലകളെക്കാൾ
പൊഴിഞ്ഞ കണ്ണുനീർതുള്ളികളാണ്
അധികം……………………………..!!!!”
 
“ചരടറ്റൊരു ജീവിതതോണി
ഏകയായി തുഴഞ്ഞാണ് എപ്പോഴും ശീലം
കൊടുങ്കാറ്റുകൾ വന്നാലും
പേമാരി പലതും ചൊരിഞ്ഞാലും
ആരെയും കാത്തുനിൽക്കാറില്ല,
അങ്ങ് ഇറങ്ങി തിരിക്കുക തന്നെ”
 
“ആരൊക്കെയോ ആണെന്ന് തോന്നലുണ്ടാക്കി, പിന്നീട്
ആരുമല്ല എന്ന തോന്നലുണ്ടാക്കി പിരിഞ്ഞുപോവുന്ന ചിലർ”
 
“ഒരു പൊട്ട് പോൽ അലിഞ്ഞില്ലാതാവണം
ആരും ഇല്ലാത്തൊരു ലോകത്തേക്ക്
ആരോടും ഒരക്ഷരം ഉരിയാടാതെ
ആയിരം ചോദ്യങ്ങൾ ബാക്കിവെച്ച്”
 
“ഇനിയൊന്നും ബാക്കിയില്ല എന്നറിഞ്ഞിട്ടും
എന്തിനോവേണ്ടി കൊതിച്ചുനിൽക്കുന്ന മനസ്സ്”
 
“ഓർമച്ചെപ്പിൽനിന്നും കടമെടുക്കുവാൻ
ഒരു നുള്ളു കുങ്കുമം ബാക്കി♥️”
 
Image source: Pixabay
 
(Visited 137 times, 1 visits today)