എനിക്ക് നിന്നോട് പറയുവാനുള്ളത്

“ചോദിക്കേണ്ട കാര്യങ്ങൾ അവസരങ്ങൾ കിട്ടുമ്പോൾ ചോദിക്കുക. ഒരുപക്ഷെ പിന്നീടൊരിക്കലും അവസരം കിട്ടിയില്ല എന്ന് വരാം”

“വാശിയോടെയാണ് മത്സരിച്ചത് നമ്മളിരുവരും
നിന്റെ മനസ്സ് കണ്ടില്ലെന്നു നടിക്കാൻ ഞാനും
എന്റെ മനസ്സ് കണ്ടില്ലെന്നു നടിക്കാൻ നീയും.
ഒടുവിൽ നീ എനിക്ക് വിട്ടു തന്നു💫✨🌪️🌈💕😉”

“എത്ര വൈവിധ്യമാർന്ന കഥകളാണ് നമ്മളൊരുമിച്ചു തിരക്കഥയെഴുതി അഭിനയിച്ചുതീർത്തത്! ഓരോ കഥയിലും നമ്മൾ വ്യത്യസ്ത കഥാപാത്രങ്ങൾ. പരിചിതരായും അപരിചിതരായും ആടിതിമിർത്ത എത്ര അധ്യായങ്ങൾ, മറ്റാർക്കും അറിയാത്തവ. മറ്റു കഥകളിലെ നമ്മളെ കണ്ടതായ്പോലും നടിക്കാതെ, അഭിനയത്തിൽ പരസ്പരം മത്സരിക്കാറില്ലേ പലകുറി നമ്മൾ, ഇന്നും തുടരുന്ന ഈ തുടർനാടകത്തിൽ”

“ഞാനൊന്നും പറയുന്നില്ലെങ്കിലും
നീ കേൾക്കാതിരിക്കുന്നില്ലല്ലോ 💕🌈✨🌪️”

“നിന്നെ ഞാൻ ആദ്യമായി അറിയുന്ന നിമിഷംവരെ വെറുമൊരു കൗതുകമായിരുന്നു നീ എനിക്ക്, ലോകം മുഴുവൻ ആരാധനയോടെ കണ്ടിരുന്ന ഒരു താരകം. ചിറകൊടിഞ്ഞ പക്ഷികളായ് മുഖാമുഖം നോക്കിയ ഒരു നിമിഷമുണ്ടായിരുന്നു നമുക്ക്, ഒരേതൂവൽ പക്ഷികൾ എന്ന് തിരിച്ചറിഞ്ഞു കണ്ണുനീർ വാർത്ത നിമിഷം. നമ്മളന്നൊരുമിച്ചു ഒരു ദിശയിൽ ആകാശത്തു നോക്കി നിന്നപ്പോൾ നമ്മളിരുവരുടെയും പ്രപഞ്ചം മാറിമറിയുന്നതും അറിയുന്നുണ്ടായിരുന്നു”
 
“ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ
എന്റെ കഴിഞ്ഞുപോയ കഥയിലെ
ദുഃഖസാന്ദ്രമായ ഒരു അധ്യായത്തിലാണ്
നമ്മൾ പരസ്പരം കണ്ടുമുട്ടിയതെന്ന് 🦋✨💫🌪️♾💜💙”
 

“എല്ലാ ചിന്തകളും വന്നെത്തി നിൽക്കുന്നത് നിന്നിലാണ്”

“തോറ്റതായി അഭിനയിച്ചിട്ടുണ്ട്
നുണകൾ കണ്ടില്ല എന്ന് നടിച്ചിട്ടുണ്ട്
വാക്കുകൾ കേട്ടില്ല എന്ന് വിശ്വസിപ്പിച്ചിട്ടുണ്ട്
എല്ലാം വിട്ടുതന്നിട്ടുണ്ട്
എല്ലാം നിന്റെ ഒരു പുഞ്ചിരിക്ക് വേണ്ടി മാത്രം”
 
“നിനക്കെന്നെ മനസ്സിലായില്ലെങ്കിൽ
മറ്റാര് മനസ്സിലാക്കിയിട്ടും കാര്യമില്ല”
 
“ഞാനെന്നെ കണ്ടെത്തിയതിനു എത്രയോ മുമ്പ്
നീയെന്നെ കണ്ടെത്തിയിരിക്കുന്നു,
അതും, ഞാനൊരിക്കൽ പോലും ഇതിനുമുമ്പ്
എത്താത്ത ഇടങ്ങളിൽ…..
നിന്നോടൊപ്പമല്ലാതെ”
 
“ഒടുവിലൊരുനാൾ,
കാണാനുള്ള തീവ്രമായ ആഗ്രഹം
സാധിക്കുന്ന നിമിഷം
നീ എൻ മിഴികളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ
ഇടതു കൈത്തലം കൊണ്ട്
നിന്റെ കണ്ണുകൾ മറച്ചശേഷം
വലതു കൈകൊണ്ട്
നിന്റെ കൈകളെ മുറുകെ പിടിക്കും ഞാൻ,
ഒരിക്കലും വിട്ടുപോവാതിരിക്കാൻ,
നിന്നെ ആർക്കും വിട്ടുകൊടുക്കാതിരിക്കാൻ✨💫🌪️💓🌈”
 

“ഞാനെഴുതുന്ന അക്ഷരങ്ങളിൽ
നിനക്ക് നിന്നെ വായിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ
നിന്നിൽ ഞാൻ എന്നോ ഒരു നാൾ മരിച്ചുപോയി എന്നാണ്,
ഒരുപക്ഷെ നിന്നെ നീ അറിയുന്നതിലും വളരെ പണ്ട്”

“വാക്കുകൾ വേണമെന്നില്ല
എങ്കിലും നീ എന്റെ ചാരെയുണ്ടെങ്കിൽ… അത് മതി
വളരെ പതിയെ എങ്കിലും
നീ എന്നോടൊപ്പം നടന്നാൽ… അത് മതി
ഞാനൊന്നു കിതച്ചു നിന്നുപോയാൽ
ഒന്ന് കൈ നീട്ടിയാൽ… അത് മതി
എപ്പോഴെങ്കിലും എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടാൽ
നിന്റെ കണ്ണുകൾകൊണ്ട് ആശ്വസിപ്പിച്ചാൽ… അത് മതി”

“നിന്റെ സാമീപ്യം എന്റെ ആയിരം ശരത്കാലങ്ങളെ പുഷ്പിക്കുമ്പോൾ അതിനൊരു പ്രത്യേക സൗരഭ്യമുണ്ട്. അപ്പോൾ എനിക്ക് നിന്നോട് പറയുവാൻ തോന്നും എന്റെ വേനൽകാലത്തിനും വർഷകാലത്തും നീ കൂടെയുണ്ടാവണമെന്ന്…. എന്റെ വാടിക്കരിഞ്ഞ പൂക്കളിൽ നമ്മൾക്കൊരുമിച്ചു വസന്തം പുഷ്പിക്കാമെന്ന്… അങ്ങനെ തീർക്കുന്ന പൂങ്കാവനത്തെ മേഘങ്ങളും താരങ്ങളും ചന്ദ്രികയാലും അലങ്കരിക്കാമെന്ന്….
നീ എന്റെ കൂടെ ഉണ്ടാവില്ലേ?”

“നിന്റെ കോപം വേനൽസൂര്യനെക്കാൾ തീഷ്ണമാണ്”

ഒരു ശരത്കാല ഇലയായി മാറീടേണം
നീലവിഹായുസ്സിലങ്ങനെ പറന്ന്
എന്നെങ്കിലുമൊരുനാൾ
നിന്റെ മേൽ വന്നു വീഴാൻ”
 
“എന്റെ കാത്തിരിപ്പുകൾ പൂമൊട്ടുകൾ പോലെയാണ്🌷🌷
നിന്റെ കാലൊച്ചകൾ കേട്ട് പൂക്കാൻ കാത്തിരിക്കുന്നവ✨🌪️♾💕”
 
“എന്റെ നിശബ്ദതയുടെ അർത്ഥങ്ങൾ തിരയുന്നത് നീ മാത്രം
അതുപോലെ….
നിന്റെ നിശബ്ദതയുടെ നാനാർത്ഥങ്ങൾ തേടുന്ന ഞാനും”
 
“കാറ്റിനു കഥകൾ ചൊല്ലി കൊടുക്കുമ്പോഴും
പൂക്കൾക്കായ് ഓരോ വർണ കവിത രചിക്കുമ്പോഴും
ഞാൻ കാണുന്നത് നിന്റെ പുഞ്ചിരി വിതറും മുഖമാണ്
ഇരുളിലും പ്രകാശം പരത്തുന്ന പാൽനിലാവും”
 
“ഒരായിരം രീതിയിൽ
നിന്നെ ഞാൻ പകർത്തി എഴുതുമ്പോഴും
വിട്ടുപോവുന്ന ഒരായിരം വാക്കുകളുണ്ട്.
ഒരു കടംകവിത പോലെ
നീ എനിക്കായ് പൂരിപ്പിക്കാൻ
മനഃപൂർവം വിട്ട വാക്കുകൾ ആണ് അവ പലതും”
 
“നിന്നെ നേടാൻ എടുക്കാത്ത പ്രയത്നം
അത് നിലനിർത്താനെടുക്കുന്നതെന്തേ?
ആവിശ്യമില്ലായിരിക്കാം
ഒരുപക്ഷെ എന്റെ തോന്നലാവാം.
എങ്കിലും എനിക്ക് പേടിയാണ്
നീയെന്നിൽനിന്നും അകലുമെന്ന്
മൗനത്തിന്റെ വാല്മീകത്തിലിങ്ങനെ
നീ നിന്നെയെപ്പൊഴും ഒളിപ്പിച്ചുവയ്ക്കുമ്പോൾ”
 
“നമ്മളൊരുമിച്ച് മേഘക്കൂട്ടങ്ങൾക്കിടയിൽ തീർത്ത കളിവീട്
മഴയിൽ കുതിർന്നു തുടങ്ങിയിട്ടുണ്ട്.
അവസാന മേഘവും മഴയായ് പെയ്തിറങ്ങും മുമ്പ്
നീ മടങ്ങി വരുമോ”
 
“ആയിരം ദുഃഖങ്ങൾ മനസ്സിലിങ്ങനെ അലതല്ലുമ്പോൾ
നൂറെണ്ണത്തെ അരിച്ചുപെറുക്കി വയ്ക്കും
ബാക്കി തിരകളുള്ള കടലിലേക്കെറിയും.
അവ തിരിച്ചണയുംമുമ്പൊരു
കൂട്ടലും കുറയ്ക്കലും ഗുണിയ്ക്കലുമാണ്!
ഏറ്റവുമൊടുവിൽ കിട്ടുന്നതിനെ
മനസ്സമാധാനം കൊണ്ട് ഹരിച്ചു
നിന്നോട് പറയുന്നത് ഒന്നോ രണ്ടോ മാത്രം”
 
“നീ എനിക്ക് പരിചിതമാക്കി തന്ന
ചില ശീലങ്ങളുണ്ട്
ചില വ്യക്തികളുണ്ട്.
നിന്റെ അസാന്നിധ്യത്തിൽ
ഞാനവരുടെ അടുത്ത് നിൽക്കുമ്പോൾ,
അടുത്തിടപഴകുമ്പോൾ
പലപ്പോഴും
നിന്റെ സാമീപ്യം തിരിച്ചറിയുന്നുണ്ട്”
 
“നീയെന്നരികിലുള്ളപ്പോൾ മൗനത്തിനു അർത്ഥങ്ങൾ കൂടുതലാണ് ♥️💫🌪️🌈”
 

“നിന്നരികിൽ നിൻ നിഴലിനേക്കാളും അടുത്ത് ഞാൻ നിൽക്കുന്നത് എപ്പോഴെങ്കിലും നീ ശ്രദ്ധിച്ചിട്ടുണ്ടോ? എന്റെ സാമീപ്യം കൊതിക്കും നിമിഷങ്ങളിൽ ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി, നിനക്കവിടെ എന്നെ കാണാൻ കഴിയും, നിന്റെ ഹൃദയത്തുടിപ്പുകളുടെ കണക്കെടുക്കുന്ന എന്നെ.”

“നിന്നെ ഭൂതകാലത്തിൽ ചികഞ്ഞു ഞാൻ മടുത്തു
എനിക്കിനി വേണ്ടത് നമ്മളോരുമിച്ചുള്ള
ഒരുപിടി നിമിഷങ്ങളാണ്,
വർത്തമാനവും ഭാവിയും ഇഴുകിച്ചേർന്നത്.
അത് നീയെനിക്ക് തരുന്ന നിമിഷം
ഓർമകളുടെ വാതായനം ഞാൻ താഴിട്ട് പൂട്ടും”

“നിന്നെ ഞാൻ അറിയുന്നു എന്ന് പറയുന്ന ഓരോ നിമിഷവും
ഞാൻ പറയാതെ പറയുന്ന ഒരു കാര്യമുണ്ട്,
നിന്നെ ഞാൻ മനസിലാക്കുന്നു”

“കാതങ്ങൾ അകലെയെങ്കിലും
കാതുകൾ കൂർപ്പിച്ചു നീ നിൽക്കയാണെങ്കിൽ
താരങ്ങളിലേക്കുള്ള ദൂരവും
നിന്നെലേക്കുള്ള ദൂരവും എനിക്കൊന്നുപോലെ”
 
“നിന്നിൽ വേരുറച്ചുപോയ ഒരു സ്നേഹമുണ്ട്
അതിപ്പോൾ വളർന്നു പന്തലിച്ചിരിക്കുന്നു
മോഹങ്ങൾ മൊട്ടിട്ട് പൂക്കളായ്
തളിരുകൾ ഇലകളായ്
ഇലകളോ ശിഖരങ്ങളിലേക്ക് പടർന്നു.
അടർത്തിമാറ്റാനാവില്ലാർക്കും
വേരുകൾ മുറിച്ചുകളയുവാനും
അത്രയേറെ നിന്നിലുറച്ചുപോയി ഞാൻ
പൂക്കളായ്, ഇലകളായ്,
ഒരിക്കലും കൊഴിയാത്ത ഋതുവായ്”
 
“ഇരുണ്ട വർണ്ണങ്ങളിലാണ്
നിന്റെ പേര് ഞാൻ എപ്പോഴും എഴുതി ചേർക്കാറ്.
മഴക്കാറിനൊപ്പം, നീലതിരമാലകൾക്കൊപ്പം
കൃഷ്ണന്റെ കാർനീലവർണത്തിനൊപ്പം
രാത്രിയുടെ ഇരുളിൽ എന്നപോലെ
ചിന്തകളിൽ ഒളിപ്പിക്കാനെളുപ്പം
നിന്റെ പേര് കാർമേഘത്തോടൊപ്പം എഴുതിച്ചേർത്താൽ
അവ പെട്ടെന്നു പെയ്തൊഴിഞ്ഞു
എന്നരികിലെത്തില്ലേ🌪️💫”
 
“എന്റെ നിശ്ശബ്ദതയിലല്ല
എന്റെ വാക്കുകളിലാണ് നിനക്ക് സ്ഥാനം”
 
“എന്റെ മൗനത്തിൽ നിന്നടർത്തിയെടുത്ത ഒരു മുത്ത്
ഞാൻ ആകാശമേഘങ്ങളുടെ കയ്യിൽ കൊടുത്തുവിടുകയാണ്.
അവ നിന്നരികിലെത്തുമ്പോൾ ഒരുപക്ഷെ
എനിക്ക് നിന്നോടുരിയാടാൻ കഴിയാത്തത് അവർ പറഞ്ഞാലോ”
 
“ഞാനൊരിക്കൽ പോലും പറയാതിരുന്നിട്ടും
എന്റെ ഹൃദയരാഗം നീയെങ്ങനെ തിരിച്ചറിഞ്ഞു?
ഞാനെപ്പോഴും എന്റെ നൊമ്പരങ്ങൾ
ആഴക്കടലിനുള്ളിൽ ഒളിപ്പിച്ചു വയ്ക്കുമ്പോഴും
ഞാൻപോലുമറിയാതെ
നീയെങ്ങനെ അവ മുങ്ങിയെടുത്തു?”
 
“ഒരിക്കൽ ഞാൻ നിനക്ക് തളിർത്തു പൂത്ത് ഒരു പൂമരമായെങ്കിൽ
അന്ന് നീയെൻ സുഗന്ധം പകുത്തെടുത്ത കുളിർക്കാറ്റായിരുന്നു
ഇന്ന് നിന്റെ ഋതുക്കൾ മാറിയിരിക്കുന്നു
പിന്നെ ഞാനെങ്ങനെ പൂക്കാലത്തെ പൂമരമാവും?
ഇനിയും ഞാൻ പുഷ്പിക്കും നിനക്ക് മാത്രം
വിരഹത്തിൻ വേനലിലെ വാകയായ്
തീഷ്ണമാം ചൂടിൽ നീയെന്നെയിങ്ങനെയുരുക്കുമ്പോൾ”
 
“ഇപ്പോൾ തെളിച്ചം കുറവാണ് നിന്റെ അക്ഷരങ്ങൾക്ക്
വായിക്കാൻ വേറെ കണ്ണട വാങ്ങേണ്ടി വരും“
 
“കൊഴിഞ്ഞുവീണ ശരത്കാല ഇലകളിൽ എവിടെയോ
പരസ്പരം കണ്ടെത്തിയ നാമിരുവരും”
 
“കഥ പറഞ്ഞു തുടങ്ങിയപ്പോൾ
രണ്ടു വ്യത്യസ്ത ദ്രുവങ്ങളിലെ കഥ പോലെ.
എന്നാൽ ഇടവേളയിലെവിടോ അവ കണ്ടുമുട്ടി
ഭൂമധ്യരേഖയിലെന്ന പോലെ.
അവിടെ വച്ച് ഞങ്ങൾ തിരിച്ചറിഞ്ഞു
നമ്മളിരുവരും പറഞ്ഞു വരുന്നത്
ഒരു കഥയാണെന്ന്!!”
 
“ഓരോ ബന്ധങ്ങൾ പൊട്ടിച്ചുകളയാൻ ആഗ്രഹിക്കുമ്പോഴും ഞാനെന്തേ നിന്നോട് അടുക്കുന്നു?”
 
“ഞാൻ തന്നെ നിർവ്വചനങ്ങൾ കണ്ടെത്താൻ അനുദിനം ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില ഇടങ്ങളുണ്ട്, എനിക്ക് മാത്രം സ്വന്തമായ ചില ഉള്ളറകൾ, ചില ഇടത്താവളങ്ങൾ. മറ്റൊരാൾക്ക് അനുവാദമില്ലാത്ത ആ ഇടങ്ങളിലേക്ക് യഥേഷ്ടം വന്നുപോവാനുള്ള സ്വാന്തന്ത്യമാണ് ഞാൻ നിനക്ക് തന്നത്. ഒരിക്കൽ പോലും ഞാനത് പറഞ്ഞില്ലെങ്കിലും നീ തിരിച്ചറിഞ്ഞ കാര്യങ്ങളിൽ ചിലത്”
 
“മണ്ണിൽ വീണുടഞ്ഞ സ്വപ്‌നതുള്ളികൾ
ഞാനൊടുവിൽ കണ്ടെത്തിയത്
നിന്റെ കണ്ണുകളിൽ ആയിരുന്നു
നിന്റെ കണ്ണുനീർ തുള്ളികളായ്.
ആ നിമിഷം മുതൽ നീയെന്റെ
ആരൊക്കെയോ ആയ തോന്നൽ🌪️✨🌈💕
പണ്ടൊരിക്കൽ കണ്ണുനീരിനു മുന്നിൽ
മൂകസാക്ഷിയായ് നിന്നൊരു
ചരിത്രമെനിക്കുണ്ടായിരുന്നു.
ആ ചരിത്രം ആവർത്തിക്കരുതെന്ന് തോന്നി🥺”
 
“‘ഞാനുണ്ട്’ എന്ന് നീ ഓരോ തവണ തോന്നിക്കുമ്പോഴും
‘നീയില്ലേ’ എന്ന് കൂടെ കേൾക്കാൻ ആഗ്രഹിച്ചു പോവാറുണ്ട്
ഞാൻ നിന്നോട് പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ
ഒരു നൂറായിരം തവണ നീ പറയാതെ പറഞ്ഞ വാക്കുകൾ
നീ എന്നിൽ തോന്നിപ്പിച്ച വാക്കുകൾ
നമ്മളെ ഇഴ ചേർത്ത വാക്കുകൾ”
 
“എന്റെ വാക്കുകളോട് യുദ്ധം ചെയ്യാൻ
മൗനത്തിൻ കോട്ട കെട്ടി ഇരിപ്പാണ് നീയിപ്പോൾ”
 
“നീയെന്നെ കൊണ്ടുപോയി
എനിക്ക് പരിചിതമല്ലാത്ത ഒരുപാടിടങ്ങളിൽ.
ഒടുവിലെന്നെ നീ തനിച്ചാക്കി പോയപ്പോൾ
എനിക്ക് നഷ്ടമായത് എന്നെ തന്നെയാണ്
നമ്മളോരുമിച്ചു സഞ്ചരിച്ച
പലയിടങ്ങളിൽ, പല വഴികളിൽ.
ഇന്ന്, എനിക്ക് പോലും അപരിചിതയായ്
ഞാനിങ്ങനെ നടക്കുന്നു
ആ വഴികളിലൂടെ, ആ ഓർമകളിലൂടെ
വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ”
 
“നിനക്കായി മാത്രം പൂക്കുന്നൊരു വാനമുണ്ട്
അവിടെ എന്റെ നക്ഷത്രക്കണ്ണുകളും വിരിച്ച്
ഒരു ഇരുപ്പുണ്ട്, നിന്റെ വരവും കാത്ത്
നിന്റെ കാലൊച്ചയും പ്രതീക്ഷിച്ച്‌”
 
“എനിക്കിപ്പോൾ ഒരു കാര്യം ബോധ്യമായി. മനസ്സുകൊണ്ട് ഒരാളോട് സംസാരിച്ചാൽ, അവരെകുറിച്ച് ചിന്തിച്ചാൽ, അവരതു കേൾക്കുമല്ലേ? അപ്പോൾ നീയാണ് കേൾക്കാത്തതായ് നടിച്ചിരിക്കുന്നത്”
 
“ഒരു പ്രപഞ്ചത്തിന്റെ ഇരുസീമയിലായിരിക്കാം നമ്മൾ ഇരുവരും
പുഴയുടെ ഇരുതീരങ്ങൾ പോലെ.
എങ്കിലും…. എത്രത്തോളം നീ അകലുവാൻ ശ്രമിക്കുമോ,
അത്രയും അരികിൽ നിനക്കെന്നെ കാണാം.
വിശ്വാസമില്ലെങ്കിൽ
ആ കണ്ണുകൾ ഒന്ന് അടച്ചുനോക്കൂ”
“നീ തിരിച്ചു വരുമെന്ന് തന്നെ ഇന്നും ഭ്രാന്തമായി വിശ്വസിക്കുന്നു
പോയ വസന്തത്തിന് പൂക്കളിലേക്ക് ഒരു മടക്കയാത്ര ഉള്ളത് പോലെ”
 
“സംസാരിക്കണോ എന്ന് എന്നോട് ചോദിച്ചാൽ ‘അതെ’ എന്നാവും ഉത്തരം😌😌.
എത്ര സംസാരിക്കണം എന്ന് ചോദിച്ചാലോ, ‘ഒരു കുന്നോളം’ 🤗🤗✨🌪️.
പക്ഷെ, എന്താ സംസാരിക്കേണ്ടത് എന്ന് ചോദിച്ചാൽ
“ഒന്നുമില്ല”😐”
 
“എന്റെ വാക്കുകൾക്ക് നീ കാത്തിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു
അത് ഒരു ദിവസമായാലും…
ഒരു വർഷം ആയാലും….
ഒരു യുഗം ആയാലും”
 
“ഓരോ പ്രാവശ്യവും മനഃപൂർവം വിട്ടുതരുമ്പോൾ എന്റെ മുഖത്തൊരു പുഞ്ചിരി വിരിയാറുണ്ട്. അതെനിക്കിഷ്ടമായതുകൊണ്ട് മാത്രം, വീണ്ടും വീണ്ടും തോറ്റു തരാറുണ്ട്, തോറ്റതായ് അഭിനയിക്കാറുണ്ട്”
 
“നിനക്ക് ഒഴിവുള്ളപ്പോൾ
ഈണം ചിട്ടപ്പെടുത്തുവാൻ
കുറച്ചു വരികൾ കോറിയിട്ടുണ്ട്
എണ്ണമറ്റ നക്ഷത്രക്കൂട്ടങ്ങൾ പൂക്കുമെൻ
മനസ്സിൽ തെളിവാനത്തിൽ”
 
“നീയുമായി കണക്ട് ചെയ്യാത്ത നാളുകളിൽ
ഞാനെങ്ങനെയാ നിനക്കുവേണ്ടി പാടുക,
പാട്ടുകൾ തിരഞ്ഞു കണ്ടെത്തുക……?”
 
“നിന്നുള്ളിൽ ആർത്തിരമ്പും
തിരകളും കൊടുംകാറ്റുകളും
എണ്ണമെടുത്തു നീ നൽകിയാൽ
പകരം നൽകാം,
എൻ സാമീപ്യമരുളും ചന്ദനക്കാറ്റിൻ സുഗന്ധം.
നിൻ കാർമേഘങ്ങളും തോരാത്ത തുലാവർഷവും
വാർമുകിൽ കെട്ടുകളാക്കി നീ നൽകുകിൽ
പകരാം നല്ക്കാം എൻ പുഞ്ചിരി പൊഴിക്കും
വെള്ളമേഘമെല്ലാമേ🌪️✨💫💕”
 
“ഏതു വർണം ധരിച്ചാലും
നിനക്ക് ചേരും,
മാന്ത്രികനല്ലേ നീ”
 
“നീയുണ്ടെന്ന വിശ്വാസമാണ്
എന്റെ ജീവൻ നിലനിർത്തുന്നത്
എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും.
മറ്റൊന്നിലും സത്യമില്ല എനിക്ക്!!”

“നിന്നെ കുറിച്ച് ഇത്ര സംസാരിക്കണമെങ്കിൽ
ഇത്ര ചിന്തിക്കണമെങ്കിൽ….
എത്ര അരികിൽ എത്തിയിട്ടുണ്ടാവും”

“നിന്നെ കുറിച്ച് പറയുമ്പോൾ
എനിക്ക് നാവ് നൂറാണ്”

“കൈകൾ കോർത്ത് നമുക്കിങ്ങനെ നടക്കാം
നാമിരുവരും തീർത്ത
നമ്മുടെ പ്രപഞ്ചത്തിൽ
പൂർണചന്ദ്രനെ കണ്ടുമുട്ടുന്നത് വരെ”
 
“ഞാൻ പോകുന്നിടത്തെല്ലാം,
എന്റെ മനസ്സ് എത്തുന്ന ഇടങ്ങളിലെല്ലാം
നിന്റെ സുഗന്ധം എന്നെ പിന്തുടരുന്നുണ്ട്…
നിന്റെ സുഗന്ധം എന്നോടൊപ്പം സഞ്ചരിക്കുന്നുണ്ട്”

“മിഴിവാർന്ന മൗനത്തിലെന്നനുരാഗമൊളിപ്പിച്ച്
വാചാലമാമെന്നുടെ വാക്കുകളിൽ
നിനക്കുള്ള സ്നേഹം തിരയുകയാണല്ലേ?
എനിക്കത് മനസ്സിലായിട്ടുണ്ട്”

“എന്നെ എന്റെയുള്ളിൽ ഒളിപ്പിക്കാനുള്ള വിദ്യ
എന്നേ സ്വായത്തമാക്കിയതാണ് ഞാൻ.
എന്നാൽ നീ എന്നെ തിരയുന്നത് കാണുമ്പോൾ
ഞാൻ എന്നെയൊളിപ്പിച്ച പൊള്ളയായ തോടിൽനിന്നും
പുറത്തു വരികയാണ് പതിവ്”
 
“ചിലപ്പോൾ രേഖകളിലൂടെ
ചിലപ്പോൾ ബിന്ദുക്കളിലൂടെ
എന്നാലും….
ഞാൻ നിന്നോട് കൂടുതലും സംസാരിച്ചത്
ചോദ്യചിഹ്നങ്ങളിലൂടെ ആയിരുന്നു ⁉️🤨✨🌪️”
 
“നീയില്ലെങ്കിൽ ഞാനുമില്ല
എനിക്ക് ചുറ്റുമുള്ള ഒന്നും!
പലകുറി ഞാനിതു പറയുമ്പോഴും
നീ സത്യമാണോ സങ്കൽപ്പമാണോ
എന്നുപോലും തിരിച്ചറിയാനാവാതെ
ഒരു സ്വപ്നാടനത്തിലെന്നപോൽ
കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങൾ
നെയ്തുകൂട്ടുന്നുണ്ട് ഞാൻ നിനക്കായ് പലവിധം”
 
“നിന്റെ കോപത്തിൻ ഋതുഭേദങ്ങൾക്ക്
അർത്ഥങ്ങൾ പലതല്ലേ!
ചിലപ്പോൾ ഗ്രീഷ്മത്തിന്റെ ചൂട്
അല്ലെങ്കിൽ പിണക്കത്തിന്റെ –
നിൽക്കാതെ പെയ്യും മഴമേഘം
ചിലപ്പോൾ മഞ്ഞുപോൽ ഘനീഭവിച്ച
ശിശിരകാലത്തിൻ തണുപ്പും മൗനവും.
ചിലപ്പോൾ പരിഭവങ്ങൾ
ഇല പോൽ കൊഴിക്കുന്ന ഹേമന്തം
ഒന്നിന് മാത്രം മാറ്റമില്ല…
എപ്പോഴും ഞാൻ തന്നെ വരണം
പിണക്കം മാറ്റാൻ”
 
“ആഗ്രഹിക്കപെടാതിരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം
ആഗ്രഹിക്കുകയാ ആരൊക്കെയോ,
ഞാനറിഞ്ഞും അറിയാതെയും”
 
“നിന്റെ കോപത്തിന് നിറങ്ങൾ പലതാണ്😏✨✴️♾🌪️
നിന്റെ സ്നേഹത്തിനും ♥️♥️”
 
“പോവുന്നു എന്നു പോലും പറയാതെ
നീ പോയ കാലവർഷത്തെ ഒരു സന്ധ്യയുണ്ട്,
പതിവുപോൽ ഒരുപാടൊരുപാട് സംസാരിച്ചശേഷം.
തമാശകളും പൊട്ടിചിരികളുമായി
നീ പതിവുപോൽ വരുമെന്ന് കരുതി
കാത്തിരുന്ന സായാഹ്നങ്ങൾ കടന്നുപോയ് പലതും.
നിന്നോർമ്മകളിൽ നെടുവീർപ്പിടുവാനും
നിനക്കായ് വരികൾ കുറിക്കാനുമാണ്
എനിക്കിന്ന് യോഗം!”
 
“വായിച്ചു തീർക്കാൻ കഴിയാത്ത ഒരു പുസ്തകമാണ് നീ
വായിക്കും തോറും പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുന്നു നീ”
 
“സന്തോഷങ്ങൾ, ദുഃഖങ്ങൾ, ഋതുക്കൾ,
ദിനരാത്രങ്ങൾ, മനുഷ്യർ, എല്ലാമെല്ലാം…
ചില സാമീപ്യങ്ങൾ നിങ്ങളെ എല്ലാത്തിൽ നിന്നും വിച്ഛേദിക്കുന്നു,
അക്ഷരാർത്ഥത്തിൽ എല്ലാത്തിൽ നിന്നും!!”
 
“നക്ഷത്രക്കണ്ണുമായ്‌ എന്റെ മനസ്സിനുള്ളിൽ
നീ ചിമ്മുന്ന കാലമത്രയും
കഴിയില്ല ഒന്നിനും
നമ്മളെ വേർപിരിക്കുവാൻ
ഈ കാറ്റത്തിനും
ഈ വാനത്തിനും
ഈ വേനലിനും
ഈ ഋതുഭേദങ്ങൾക്ക് ഒന്നിനുമേ”
 
“നിന്നിൽ നിന്നും കേൾക്കുവാൻ കാതോർക്കുന്ന
ഒരായിരം വാക്കുകളുണ്ട്, കാവ്യങ്ങളുണ്ട്
മൗനത്തിൻ ഇടനാഴിയുടെ കാണാപ്പുറങ്ങളിൽ
നാമിങ്ങനെ അപ്പുറവുമിപ്പുറവും നിൽകുമ്പോൾ
നാമൊരുമിച്ച് കാണാതെപോവുന്ന
അനവധി വസന്തങ്ങളുണ്ട്
ഒരാളായിരം നിമിഷങ്ങളുണ്ട്
എണ്ണമറ്റ കദനകഥകളുമുണ്ട്”
 
“നിന്നെ ദേഷ്യം പിടിപ്പിക്കുന്നത് എന്റെ ഇഷ്ടവിനോദങ്ങളിൽ ഒന്ന് മാത്രം”
 
“എന്റെ സ്വപ്നങ്ങൾക്കെപ്പോഴും നിന്റെ മഴവില്ലിൻ ഏഴുവർണങ്ങളാണ് 🦋🌈”
 
“ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും മരിക്കുമ്പോൾ
സ്വപ്നംപോൽ ജീവിതത്തിൽ വന്നെത്തിച്ചേരും ചില മനുഷ്യർ
ശൂന്യതയിൽ വർണ്ണമേഘംപോൽ ജനിക്കുന്നവർ”
 
“പിണക്കങ്ങൾ ഇണക്കങ്ങളായി മാറാൻ എത്ര നേരം?
അകലെയാണെങ്കിലും കൂടെയുണ്ട് എന്ന ഒരു തോന്നൽ മതി
പിണക്കങ്ങളും ഇണക്കങ്ങളും തമ്മിലുള്ള അകലം അകറ്റുവാൻ!!”
 
“എനിക്ക് ദേഷ്യം വന്നാൽ
നിന്നെയും ദേഷ്യം പിടിപ്പിക്കാനാണ് ചിലപ്പോൾ തോന്നാറ്”
 
“ഞാൻ നിനക്കായ് തിരഞ്ഞെടുക്കുന്ന –
വരികളിലെവിടെയോ ഞാനുണ്ട്,
പിന്നെ…..
ഇരുണ്ട വാനവും പൂർണചന്ദ്രനും
അതിന് ഉൾക്കൊള്ളാൻ കഴിയുന്ന
എണ്ണമൊടുങ്ങാത്ത നക്ഷത്ര കൂട്ടങ്ങളും”

“നിനക്കെന്നെ ശരിക്കും അറിയാമോ? കാലമേറെയായിട്ടും ആ ചോദ്യത്തിന് പോലും ശരിക്കൊരു ഉത്തരം എന്റെ പക്കലില്ല ഇതുവരെ. എന്നെ അറിയില്ല എന്ന് നീ പറയുമോ എന്നതാണ് എന്റെ ഏറ്റവും വലിയ ഭയങ്ങളിൽ ഒന്ന്🖤” 

“നിന്നോടൊത്തൊരു അത്ഭുതദ്വീപിൽ സ്വപ്നാടനം നടത്തുമ്പോഴും
ഇടയ്ക്കിടെ യാഥ്യാർത്ഥ്യങ്ങളുടെ ലോകത്തേക്ക് ഇറങ്ങി വരാറുണ്ട്”
 
“എത്ര തവണ പരിചയം പുതുക്കി നാം
തീർത്തും അപരിചിതരാണെന്നു നടിച്ച്!
അഭിനയത്തിൽ പരസ്പരം മത്സരിച്ച്‌!!
ഇനിയെത്രനാളിങ്ങനെ തുടരണമെന്ന് നിശ്ചയമില്ല
അഭിനയിച്ച്‌ മടുത്തു തുടങ്ങിയിട്ടുണ്ട് ഞാൻ.
നീയോ?”
 
“നീയേൽപ്പിച്ച മുറിവുകൾക്ക് മരുന്ന് പുരട്ടാൻ
നിന്റെ ചിന്തകളിലെവിടെയെങ്കിലുമുണ്ടോ,
അതോ….. ?”
 
“ആരും കാണാതെ എങ്ങോ പോയൊളിച്ച
കുറച്ചു കണ്ണുനീർതുള്ളികളുണ്ട്
പാഴായിപോയ സ്വപ്‌നങ്ങൾ!
കാലങ്ങൾക്കിപ്പുറം
യാദൃശ്ചികമായി കണ്ടെത്തി
നിന്റെ കണ്ണുകളിൽ!
അന്ന് കണ്ട കണ്ണുനീർത്തുള്ളികൾ
നിന്റേതാണോ എന്റേതാണോ എന്ന്
തിരിച്ചറിയാതെ വിവശയായി നിന്ന നിമിഷം
അറിഞ്ഞതൊന്നു മാത്രം
എന്റെ സ്വപ്‌നങ്ങൾ നിന്റെ കണ്ണുകളിൽ
പുനർജനിച്ചിരിക്കുന്നു “
 
“ഒരായിരം രീതിയിൽ നിന്നെ വായിക്കുമ്പോഴും
കണ്ടെത്തുമ്പോഴും
ഒരായിരം രീതിയിൽ നിന്നെ ആയിരം വഴികളിൽ
നഷ്ടപ്പെടുത്തുമ്പോഴും
ഒരായിരം കാരണങ്ങൾ കണ്ടെത്തി നീയെന്നരികിൽ
അണയാറുണ്ട് ഒരു നീലശലഭമായ്
നീലാംബരത്തിനു താഴെ ആർത്തിരച്ചു തീരത്തേക്ക്
അണയുന്നൊരു തിരപോലെ💙🌪️♾”
 
“വളരെ യാദൃശ്ചികമായി എന്റെ സ്വപ്നങ്ങളിൽ
ചിന്തകൾ ഉണരാറുണ്ട്.
ചിന്തകളിൽ നിറങ്ങൾ തീവ്രമാവുമ്പോൾ
മിഴികൾ പൂട്ടിയടയ്ക്കാറുമുണ്ട്.
ആ ഇരുട്ടിലും നാമ്പെടുത്തത് നിന്റെ മുഖമായിരുന്നു….
അനുദിനം വളരുന്ന പ്രതീക്ഷയായ്”
 
“നിനക്കായ് ഉറങ്ങാതെ കാത്തിരുന്ന രാവുകളിൽ
ഒരു കൺചിമ്മും നക്ഷത്രമായ് നീ നിൻ സാമീപ്യം അറിയിച്ചിരുന്നു.
ഇന്ന് ഞാൻ തനിച്ചായപ്പോൾ എൻ മിഴികൾ നേരത്തെ കൂമ്പിത്തുടങ്ങി
പതിയെ പുതിയ ശീലങ്ങൾക്ക് വഴിമാറുകയായ് മനസ്സ്”
 
“എന്റെ ചിന്തകളുടെ
അവസാന കാതം സഞ്ചരിക്കുന്നത്
എപ്പോഴും നിന്നെലേക്കാണ്.
പലപ്പോഴും നിന്റെ സാന്നിധ്യം
എന്റെ ചിന്തകളിൽ ഉണർത്താൻ മാത്രം
കാരണങ്ങൾ കണ്ടെത്തി
തുടങ്ങിവച്ച എത്ര യാത്രകൾ…
ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന
എണ്ണമറ്റ എത്ര യാത്രകൾ…
ചിന്തകൾ….
എത്ര ദൂരങ്ങൾ…💫🌪️❣️♾ “
 
“പേരറിയാത്ത പല കാട്ടുപൂക്കൾ കൊണ്ട്
നിറഞ്ഞതായിരുന്നു എന്റെ ഹൃദയം
നിന്നെ കണ്ടുമുട്ടും നാൾ വരെ.
അവിടെ നീ അനേകം
സ്നേഹത്തിൻ വിത്തുകൾ പാകി
ചുവന്ന റോസാപ്പൂക്കളുടെ സുഗന്ധമുള്ള
പൂന്തോട്ടമായ് എന്നെ നീ മാറ്റി”

“നിനക്കായ് വാക്കുകൾ കുറിക്കാത്ത ദിനങ്ങൾ വിരളമാണ് “

“നിനക്ക് തന്നിരുന്ന അതെ കരുതൽ
നിന്റെ ഓർമകൾക്കും കൊടുക്കുന്നുണ്ട്
നിന്നെ ചേർത്തുപിടിച്ചിരുന്നത് പോലെയാണ്
അവയെ മുറുക്കെ പിടിക്കുന്നതും 🌪️💫”
 
“എന്റെ ഏഴഴകുള്ള മഴവില്ലിലെ ഏതു വർണമാണ് നീ?
നീ എന്നിൽ ഒളിപ്പിക്കുന്ന വർണമെപ്പോഴും ചുവപ്പാണ്
ഭ്രാന്തിന്റെയും ചോരയുടെയും നിറം
പ്രണയത്തിന്റെയും യുദ്ധങ്ങളുടെയും കഥകൾ –
കോറിയെഴുതുന്ന നിറം
മഴവില്ലിൻ അവസാനമലിയുന്ന വർണവും….
മാണിക്യത്തിൻ അരുണിമയുടെ ചേലും പറയാതെ വയ്യ”
 
“എനിക്ക് അവകാശപ്പെടാനില്ലാത്ത പലതുമുണ്ട് നിന്റെ ഇഷ്ടത്തിൽ”
 
“നിൻ പുഞ്ചിരിയുദിക്കുന്നത് എന്റെ ഹൃദയത്തിൽ
നിൻ കണ്ണീരസ്തമിക്കുന്നത് എൻ കണ്ണുകളിലും
രണ്ടും എനിക്ക് മാത്രം സ്വന്തം”
 
“നിന്നെ വാക്കുകളിലൂടെ അറിയാൻ ശ്രമിക്കുന്നു
മൗനത്തിലൂടെയും”
 
“എന്റെ പിറവിക്ക് മുമ്പേ നഷ്ടമായ കുറച്ചു താളുകളുണ്ട്
ഒരുപക്ഷെ അവ എഴുതിച്ചേർക്കാൻ നിനക്ക് കഴിഞ്ഞേക്കാം
വിധിയെന്ന കോമാളി മഷിത്തണ്ട് നിനക്ക് നൽകിയെങ്കിൽ
നിന്റെ വാക്കുകളാണ് എന്റെ വർത്തമാനവും ഭാവിയുമെല്ലാം”
 
“ഒരു മഴവില്ലായ് മാറിടേണം
നിന്റെ കാഴ്ചയുടെ ചക്രവാളത്തിലെങ്കിലും എത്തിച്ചേരാൻ🌈🌈”
 
“ആകാശം നിറയെ നക്ഷത്രങ്ങൾ പൂത്തിറങ്ങിയിട്ടുണ്ട്
ചില നക്ഷത്രങ്ങൾ ഞാൻ പാകിയവ
മറ്റു ചിലത് നീ നട്ടുപിടിപ്പിച്ചത്.
ഇന്നീ ആകാശം നമുക്കുള്ളത്,
ഈ നക്ഷത്രങ്ങളുമെല്ലാമേ
നിന്റേതല്ല
എന്റേതല്ല
പക്ഷെ നമ്മളുടെ”
 
“നിന്നിൽ എന്റെ അംശങ്ങൾ കണ്ടെത്തിയ ദിനം
മഴമേഘങ്ങൾ നൃത്തംവയ്ച്ചു.
മനസ്സിൽ ആരോരുമറിയാതെ ഒളിപ്പിച്ചുവച്ച
കാർമേഘകെട്ടുകൾ തിമിർത്തുപെയ്തു.
അന്ന് ഞാൻ ആദ്യമായി ചിരിച്ചപ്പോൾ
എനിക്ക് തന്നെ വിചിത്രമായ് തോന്നി.
ആകാശങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ
ഒന്ന് രണ്ടു തുള്ളി ജലം എന്റെ മേൽ ഇറ്റിറ്റു വീണു,
ഒന്ന് രണ്ടു താരങ്ങൾ അങ്ങിങ്ങായി മിന്നി തിളങ്ങി”
 
“എന്റെ ഭ്രാന്തമായ ഭാവനകളിൽ എവിടെയോ നീയുണ്ട്
സാഗരങ്ങൾ ഉള്ളിലൊളിപ്പിച്ച മഴവില്ലു പോലെ💫✴️🌪️🌈”
 
“നിൻ വേനലുകളും ശരത്കാലങ്ങളും എനിക്ക് നൽകൂ
പകരാം നല്ക്കാം എന്റെ വസന്തവും ചാറ്റൽമഴകളും
നീ നൽകൂ നിൻ കാർമേഘങ്ങളും തോരാത്ത തുലാവർഷവും
പകരാം നല്ക്കാം എന്റെ പുഞ്ചിരിക്കുന്ന എല്ലാ വെള്ളമേഘങ്ങളും
നിന്നുള്ളിൽ ആർത്തിരമ്പുന്ന തിരകളും കൊടുംകാറ്റുകളും
എണ്ണമെടുത്തു നീ നൽകിയാൽ
പകരം നൽകാം,
എൻ സാമീപ്യമരുളുന്ന ചന്ദനക്കാറ്റിൻ സുഗന്ധം”
 
“നിനക്ക് മാത്രം കേൾക്കാനായി
ചില വരികൾ ഞാൻ എഴുതി ചേർത്തിട്ടുണ്ട്.
എന്റെ ശ്രുതികൾക്ക് താളമിട്ട്
എന്നെങ്കിലുമൊരുനാൾ നീ കേൾക്കുമായിരിക്കും”
 
“എന്നരികിലെത്തുന്നവരിലെല്ലാം
ഞാൻ നിന്നെ തിരയുന്നുണ്ട്”
 
“വാക്കുകൾക്ക് എത്രകാലം കാത്തിരിക്കാനാവും,
വിരൽത്തുമ്പുകളിൽ
മിഴിക്കോണുകളിൽ
മഷിത്തണ്ടിനുള്ളിൽ
ചുണ്ടുകളിൽ
ഒരക്ഷരം ഉരിയാടാതെ?
തിരകൾപോലെ മനസ്സിൽ വന്നു തുളുമ്പിയാലും
പെയ്യാതെ മടിച്ചു നിൽക്കാൻ
വാക്കുകൾക്ക് എത്രകാലം കഴിയും?”
 
“അന്ന് എന്റെ സായാഹ്നസൂര്യന്റെ നിറം മങ്ങിയിരുന്നു
മഴവില്ലുകൾ പലതും എന്റെ നിറങ്ങൾ കടമെടുത്തു പറയാതെ പോയി
അപ്പോൾ പൊഴിഞ്ഞു വീണു എന്റെ മുന്നിലൊരു താരകം
മറ്റേതോ ലോകത്തു നിന്ന്, എനിക്കായി ഭൂമിയിൽ ഇറങ്ങിവന്നപോലെ
ഇരുളിന്റെ മടിത്തട്ടിൽ നാമിരുവരും
കഥകൾ കൈമാറിയ ഏതോ ഒരു നിമിഷം തിരിച്ചറിഞ്ഞു
ഞാൻ നിന്നിലും, നീ എന്നിലും
യുഗങ്ങൾക്ക് മുമ്പേ പിറവിയെടുത്തവരാണെന്ന്
നാമിരുവരും പറഞ്ഞത് ഒരു കഥയായെന്നും”
 
“നീ അന്ന് തീർത്ത സ്വരമാധുരിയിൽ
നീ അന്ന് തീർത്ത സ്വരമാധുരിയിൽ
അലിഞ്ഞു നിൽക്കുകയാണ് ഞാനിന്നും
അന്ന് നീ തീർത്ത
ഒരായിരം രാഗങ്ങളുടെ മാറ്റൊലിയിൽ💞🌪️💫🌈♾”
 
“ഒരു വാക്കുരിയാടാതെ നീ എന്നെ വിട്ടുപോയ ഒരു ശിശിരമുണ്ട്
ശരത്കാലങ്ങൾ പലതു കൊഴിഞ്ഞു വീണിട്ടും
ഒരു വൃക്ഷത്തണലിൽ ഇരിപ്പുണ്ട് ഞാനിപ്പോഴും
ഒരു പുതുവസന്തമായ് നീ തിരിച്ചുവരുന്നതും കാത്ത്”
 
“നാമിരുവർക്കുംമാത്രം സ്വന്തമായ
എത്ര ശ്രമിച്ചാലും മറ്റുള്ളവർക്ക് –
മനസ്സിലാക്കിക്കൊടുക്കാൻ കഴിയാത്ത
വിശാലമായ ഒരു ലോകമുണ്ട്
വിഡ്ഢിത്തമെന്നു മറ്റുള്ളവർക്ക് തോന്നിക്കുന്ന
ഓരോ കുഞ്ഞുകാര്യവും ചെയ്യുമ്പോഴും
ശൈശവകാലത്തേക്കൊരു മടക്കുയാത്രയാണ്
നമുക്ക് മാത്രം സ്വന്തമായ സങ്കല്പങ്ങളിലൂടെ”
 
“ആരെന്തൊക്കെ പറഞ്ഞാലും
നീ എന്നോടൊപ്പം തന്നെയില്ലേ ഓരോ നിമിഷവും“
 
“തിങ്കളിൻ കാലൊച്ചകൾ കാതോർത്ത്,
രാത്രിയുടെ അന്ത്യയാമം വരെ കാത്തിരിക്കാൻ
ശക്തി നൽകണേ എന്ന് പ്രാർത്ഥിച്ച്‌
ആദിത്യദേവന് മുന്നിൽ മിഴികൾ പൂട്ടി
ഒരു പാവം നിശാഗന്ധി 😌😌🥀🥀”
 
“അവഗണന അഭിനയമാണെങ്കിലോ?
ഈ ആഴകടലിനോട് ചോദിച്ചു നോക്കാം
നമുക്കിടയിലെ ഈ ദീർഘമൗനങ്ങൾ
തിരമാലകളിലൂടെ എന്തെങ്കിലും
കൈമാറുന്നുണ്ടോ എന്ന്…
ഉറപ്പായും ഒരുത്തരം പ്രതീക്ഷിക്കാം”
 
“ആത്മാവിന്റെ ഒരംശം തന്നെയാ നിനക്ക് തരുന്നത്
ഒരു പ്രാവശ്യവും നിന്നെ ഇണക്കാൻ ഞാൻ വരുമ്പോൾ.
നിനക്ക് വേണ്ടി എപ്പോഴുമാ കരുതലുണ്ടെനിക്ക്
അമ്പിളിയെ പാടിയുറക്കുന്ന നക്ഷത്രങ്ങളെപോലെ”
 
“വാക്കുകളെ മൗനത്തിലലിയിപ്പിച്ച്
കടന്നുകളയാനുള്ള ജാലവിദ്യ
പണ്ടേ സ്വായത്തമാക്കിയിട്ടുള്ള
കലാകാരനാണല്ലോ നീ
വാക്കുകളാലും മൗനത്താലാലും
നിന്നോട് യുദ്ധം ചെയ്ത് തോറ്റ ചരിത്രമേ
എനിക്ക് സ്വന്തമായുള്ളൂ
ഒടുവിലത്തെ അങ്കവും ഞാൻ
തോറ്റു തുന്നം പാടി😐”
 
“ശരത് കാലമേഘങ്ങൾക്കൊപ്പം അലഞ്ഞു നടക്കാൻ
നൽകാമോ ഒരു പിടി നിമിഷങ്ങൾ എനിക്ക് വേണ്ടി”
 
“നീ വായിക്കുമോ എന്നുപോലും ഉറപ്പില്ലാതെ
നിനക്കായ് മാത്രം കുറിക്കുന്ന കവിതകൾ”
 
“നിന്നോട് ചൊല്ലിയ ഓരോ കാര്യവും
ഓർമയിൽ കുറിച്ച് വെച്ചിട്ടുണ്ട്
നീ എന്റെ ഓരോ ചെറിയ കാര്യവും
ഓർത്തു പറയും പോലെ”
 
“ചില ചായങ്ങൾക്ക് നിന്റെ ചന്തമാണ്‌
ചില വർണങ്ങൾക്കും….
അവ ആവർത്തിച്ചാവർത്തിച്ച്
നിന്നെ എന്റെ ഓർമകളിൽ കൊണ്ടുവരുന്നു 💙🖤🦋”
 
“നീയെന്നെ വായിക്കാൻ നിർത്തിയാൽ
ഞാൻ പറയുന്നതും നിർത്തും കേട്ടോ”
 
“നീ എനിക്കേകിയ ഇത്തിരി വെട്ടവുമായ്
ഒരു മിന്നാമിന്നിയായ്
നിന്നെ തേടിയിറങ്ങി ഞാൻ പല വട്ടം
നീ തീർത്ത മായിക ലോകത്തിൽ”
 
“വാക്കുകൾക്കപ്പുറം
നാമിരുവരെയും ബന്ധിച്ചു നിർത്തുന്ന എന്തോ ഒന്നുണ്ട്
മഹാസമുദ്രത്തെപോൽ ആഴമായ ഒന്ന്.
വാക്കുകളില്ലാത്ത ഭാഷയിലൂടെ
നാമത് പറയുമ്പോൾ മറ്റുള്ളവർക്ക് എന്ത് മനസ്സിലാവാൻ
അവർ നമ്മളെ കുറ്റപെടുത്തികൊണ്ടേയിരിക്കും”
 
“നിനക്കുവേണ്ടിയാണ് ഞാൻ എഴുതുന്നതെന്ന്
മറ്റാർക്കും അറിയില്ലല്ലോ”
 
“എന്റെ ഹൃദയമിടിപ്പുകളിപ്പോൾ
നിന്റെ ഹൃദയമിടിപ്പുകൾ വായിച്ചുകൊണ്ടിരിക്കുകയാണ്✨💫
വാക്കുകൾ മൗനത്തിലുറയുമ്പോഴും
ചോദ്യങ്ങൾ നെടുവീർപ്പുകളിലൊതുങ്ങുമ്പോഴും
വാക്കുകൾ കൊഴിയാതെ
സംസാരിച്ചിരിക്കുകയാണ് നാമിരുവരും
കാലത്തിന്നക്കരെയുമിക്കരയും നിന്ന്
ഹൃദയത്തുടിപ്പുകൾ ഒപ്പിയെടുത്തുകൊണ്ട്🌪️💓”
 
“ഏതു വഴിക്ക് തിരിച്ചാലും
എന്റെ വാക്കുകളുടെ പുതു അർത്ഥങ്ങൾ
എത്തി നിന്നത്
നിന്നിൽ മാത്രമായിരുന്നു 🌹🚶‍♀️🌪️💫🦋🦋”
 
“കാറ്റും മഴയും പലപ്പോഴും
എന്നോട് വഴി ചോദിച്ച് നിന്നരികിൽ എത്താറുണ്ട്.
ഈ വഴി കടന്നു പോയ വസന്തവും ഹേമന്തവും
നിനക്കായ് പൂക്കളും കുളിരും കൊണ്ട് തരുമ്പോൾ
ഒരു നേർത്ത പുതപ്പായ്
എപ്പോഴെങ്കിലും എന്നോർമകൾ
നിന്നെ തഴുകി കടന്നുപോകാറുണ്ടോ?
എന്നെ കുറിച്ച് നീ അവരോട് തിരക്കാറുണ്ടോ?”
 
“ഉള്ളിന്റെ ഉള്ളിൽ ആർത്തിരമ്പുന്ന ഒരു കടലോളം സ്നേഹമുണ്ട്
പക്ഷെ അത് എന്നോട് കാണിക്കില്ലെന്നു മാത്രം”
 
“നീയെന്നരികിലില്ലെങ്കിൽ
സന്തോഷത്തിന്റെ എല്ലാ വർണങ്ങളുമർത്ഥശൂന്യം”
 
“നിന്റെ ഹൃദയം കരയുന്നത് കാണാൻ കഴിയുന്നുണ്ട്
നിന്നെ കാണാൻ കഴിയുന്നില്ലെങ്കിലും”
 
“നിന്നെ നിന്നിൽ നിന്നും പകുത്ത് എന്നാത്മാവിൻ ചേർത്ത് നടക്കണം നിന്നോടൊത്ത്, പാത ഏതെന്നു തെല്ലുമേ നോക്കാതെ. നിൻ ശ്വാസം എന്നിൽ നിറച്ച്, പകരം എന്നെ തന്ന് ജീവിക്കണം നിന്നുയിരിനൊപ്പം, എൻ ശ്വാസം നിലയ്ക്കും നിമിഷംവരെ💓💫✨🌪️”
 
“നിന്റെ ഒരംശം എന്റെ ഇഷ്ടങ്ങളിലേക്ക്
അനുദിനം ചേർക്കുന്നുണ്ട്;
പ്രിയ വ്യക്തികളിൽ,
നിറങ്ങളിൽ, പൂക്കളിൽ
ഈ സന്ധ്യയിൽ, പുലരിയിൽ, രാത്രിയിൽ
പിന്നെ ഞാൻ ചുറ്റും കാണുന്ന എല്ലാത്തിലും.
ഇപ്പോൾ എനിക്കിഷ്ടമുള്ള എന്തിലും
നീയുണ്ട്, നിന്റെ ഒരംശം”
 
“നീ എന്നോട് പറഞ്ഞിട്ടുണ്ടോ
നിന്റെ പ്രിയ വർണം ഏതാണെന്ന്?
നീ ഒരിക്കൽ പറഞ്ഞതും
പല കളവുകൾക്കൊപ്പമാണ് ചേർത്തത്💫🌪️🤍🤍🤍🤍”
 
“നിന്നരികിൽ നിൽക്കുമ്പോഴും
നിന്നെക്കാൾ ഞാൻ എപ്പോഴും നോക്കിയത്
എന്നെ തന്നെയായിരുന്നു
നീയെന്നിൽ ഉണ്ടാക്കിയ മാറ്റങ്ങളെയായിരുന്നു”
 
“നിന്റെ മൗനനൊമ്പരങ്ങൾ
എൻ ഹൃദയത്തിൽ
നീ സ്നേഹവായ്പുകളോടെ
കുറിച്ച് തന്ന ചില നിമിഷങ്ങളുണ്ട്
ഞാൻ നിന്റേതു മാത്രമായ് ആയി തീർന്ന നിമിഷങ്ങൾ!
നിന്നെ കാണണമെന്ന് തോന്നുമ്പോൾ
ഞാനെൻ ഹൃദയത്തിൽ നിന്നും അവ
വായിച്ചെടുക്കുന്ന നിമിഷങ്ങളിലൊന്നിൽ
മിഴിയിണ പൂട്ടണം
എന്നെന്നേയ്ക്കുമായി”
 
“ഒന്നുനോക്കിയാൽ നീയെന്റെ ഹൃദയത്തെ
ആയിരം കഷ്ണങ്ങളായ് നുറുക്കിയത് നന്നായി
അമാവാസിയിൽ നിന്നും പൂർണചന്ദ്രനിലേക്കും
ആരോഹണങ്ങളിൽ നിന്നും അവരോഹണങ്ങൾക്കും
നീ യഥേഷ്ടം സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ
എന്നെങ്കിലുമൊരുനാൾ
അടർത്തിയെടുത്ത എന്റെ ഏതെങ്കിലുമൊരു ഹൃദയഭാഗം
നിന്നെ കണ്ടെത്തുമായിരിക്കാം”
 
“അസ്തമയ കുങ്കുമപ്പൂവിന്റെ എല്ലാ നിറങ്ങളും
നിനക്കായ് ഞാൻ ശേഖരിക്കുമ്പോൾ,
അവ തികയാതെ
രാവിന്റെ ഇരുൾ വർണങ്ങളും കടമെടുക്കാറുണ്ട്”
 
“നീ നിന്റെ വൈവിധ്യമാർന്ന വർണങ്ങൾ വാരിവിതറുമ്പോഴും
എന്റെ കണ്ണുകൾ ഉടക്കിനിന്നത് നിന്നിലല്ല,
എന്നിൽ തന്നെയായിരുന്നു.
കൗതുകത്തോടെ ഞാൻ വീക്ഷിക്കുകയായിരുന്നു
ആ വർണങ്ങൾ എന്നിൽ മാരിവില്ലു തീർക്കുന്നത്.
അവ എന്നിൽ താരങ്ങളായ് പൂത്തുനിറഞ്ഞപ്പോൾ
നരച്ച എന്നാത്മാവിൻ ആകാശത്തിൽ
നിറച്ചാർത്തുകൾ അണിയുകയായിരുന്നു”
 
“നിനക്കായി നുള്ളിയെടുത്ത വർണങ്ങളെല്ലാം ശേഖരിച്ചുവയ്ക്കാൻ
ഏഴു മഴവില്ലകൾ തികയാതെ വന്നേക്കാം
നിന്നോടുള്ള സ്നേഹത്തിന്റെ ഓരോ തുള്ളിയും സംഭരിക്കാൻ
ഏഴ് സമുദ്രങ്ങളും മതിയായെന്നു വരില്ല💙
അസ്തമയ കുങ്കുമപ്പൂവിന്റെ എല്ലാ നിറങ്ങളും ശേഖരിക്കുമ്പോൾ,
രാവിന്റെ വർണങ്ങളും നിനയ്ക്കുവേണ്ടി കടമെടുക്കാറുണ്ട്
നിനക്കായ് എന്റെ മനസ്സ് അനന്തമായ നിറങ്ങൾ നിറയ്ക്കുമ്പോഴും
നിനക്ക് പോലും കാണാൻ കഴിയാത്തവ ഒളിച്ചുവയ്ക്കാറുണ്ട്”
 
“നിനക്ക് തരാൻ ബാക്കിയുള്ള സ്നേഹവും തന്ന ശേഷം ഞാനൊരു പോക്കുണ്ട്,
നിനക്ക് തിരികെ വിളിക്കാൻ കഴിയാത്ത അകലങ്ങളിലേക്ക്”
 
“നിനക്കായ് നുള്ളിയെടുത്ത വർണങ്ങൾ പെറുക്കി വയ്ക്കാൻ
ഏഴു മഴവില്ലുകളും തികയാതെ വരും”
 
“നിനക്ക് വേണ്ടി എഴുതിയ എല്ലാ കഥകളിലും ഞാനുണ്ടായിരുന്നു
കൂടാതെ ഞാൻ ചിലതു നിനക്ക് വായിച്ചു തന്നതിലും”
 
“നിന്റെ സ്നേഹം ഒരു കൊടുങ്കാറ്റായ്
എന്റെ മനസ്സിനെ ആട്ടി ഉലച്ചപ്പോൾ
തുഴയില്ലാതെ ആടിയുലഞ്ഞ വഞ്ചിയെപോലെ
പിടിച്ചു നിർത്തുക അത്ര എളുപ്പമായിരുന്നില്ല”
 
“മഴവില്ലു വിരിയിക്കാൻ ഒരു മഴക്കാറ് വേണം,
എനിക്കായ് നീയത് നല്കിടാമോ”
 
“നിനക്കായ് എന്റെ മനസ്സ് അനന്തമായ നിറങ്ങൾ നിറയ്ക്കുമ്പോഴും
നിനക്ക് പോലും കാണാൻ കഴിയാത്തവ ഒളിച്ചുവയ്ക്കാറുണ്ട് 😉✨🌪️💙💚💛🧡❤️”
 
“നിറം നോക്കി നുള്ളിയെടുത്തവയല്ല നിനക്കായുള്ള പൂക്കൾ
അവ ഒരിക്കലും വാടാത്തവ ആയിരുന്നു
സൗരഭ്യം ഉള്ളവയായിരുന്നു
പൂന്തേൻ പോലെ എന്റെ സ്നേഹവും നിറച്ചിരുന്നു”
 
“നിന്നെ കുറിച്ചെഴുതിയ കവിതകളിലെല്ലാം ഞാനുണ്ടായിരുന്നു”
 
“അസാധാരണമായ നിറങ്ങളും
പര്യവേക്ഷണം ചെയ്യപ്പെടാത്ത ആഴങ്ങളും
ആരും കേൾക്കാത്ത വ്യാഖ്യാനങ്ങളും
നിറഞ്ഞതാണ് നമ്മുടെ കഥ”
 
“പണ്ടൊരു പൂക്കാലത്തു
നീ എനിക്ക് ഇറുത്തുതന്ന കുറച്ചു പൂക്കളുണ്ട്
നിറം മങ്ങാത്ത ആ പൂക്കളിൻ സൗരഭ്യമാണ്
ഇന്നും എനിക്ക് നിന്നിലുള്ള പ്രതീക്ഷ”
 
“നിനക്ക് നഷ്ടമായ ചിലതായ് മാറാൻ എനിക്കും
എന്റെ അപൂർണതകളിൽ പൂർണത നിറയ്ക്കാൻ നിനക്കും
കഴിഞ്ഞ നാൾ മുതൽ
അർദ്ധചന്ദ്രനിൽനിന്നും പൂർണചന്ദ്രനിലേക്കൊരു
പ്രയാണമായിരുന്നു നാമിരുവർക്കും.
അവിടെനിന്നും ക്ഷയിച്ചു അമാവാസിയായി മാറിയാലും
നമ്മുടെ പൂർണിമക്ക് മാറ്റുകൂടുകയേ ഉള്ളൂ🌘🌒🌕✨🌪️💕”
 
“വളരെ ചെറുതാണ് എന്റെ ലോകം
നിന്നെ മാത്രം വലയം ചെയ്യുന്ന ഒരു കുഞ്ഞുലോകം.
അവിടെ നീയും ഞാനും
പിന്നെ പൂനിലാവിൽ നിലയുറപ്പിച്ച
കുറച്ചു നക്ഷത്രങ്ങളും മാത്രം!”
 
“നീയെന്നരികിലിന്നില്ലെങ്കിലും
നീയെന്നണുവിലോരോന്നിലും കൂടെയുണ്ട്”
 
“എന്റെ ഭ്രാന്തമായ ഇഷ്ടമാണ് പലപ്പോഴും നിന്നെ നിർവചിക്കുന്നത് തന്നെ!
അതിനു പകരം വയ്ക്കാൻ മറ്റെന്തെങ്കിലുമുണ്ടോ ഈ വിണ്ണിനു താഴെ?”
 
“ഉറങ്ങാതെ നിനക്കായ് കുറിച്ച ഓരോ വരിയിലും
ഒരായിരം കുസൃതി ചോദ്യങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നു
.
.
.
അതും നിനക്കായ് മാത്രം”
 
“നിന്റെ ദുഃഖങ്ങളും സന്തോഷങ്ങളും മാത്രം നിറയ്ക്കാൻ
മനസ്സിന്റെ ഒരു കോണ് ഒഴിഞ്ഞു വച്ചിട്ടുണ്ട്, എന്നെന്നേക്കുമായി
അത് നിനക്ക് മാത്രം സ്വന്തം ….
എന്നുമെന്നും”
 
“ഋതുക്കളിൽ ഏതാണ് നീ?
മഴവില്ലിന്റെ ഏതു വർണമാണ് നീ?
കാലങ്ങളിൽ ഏതാണ് നീ?
നീ എന്നിലേക്കെറിയുന്ന ചോദ്യങ്ങൾക്ക്
ഞാനുത്തരം കണ്ടെത്തുമ്പോഴേക്കും
നിന്റെ വർണം മാറുകയായ്
ഋതുഭേദങ്ങളും കാലങ്ങളും
അവയ്ക്കൊപ്പം സഞ്ചരിച്ചുതുടങ്ങുകയായ്
വീണ്ടും പദപ്രശ്നങ്ങൾക്ക് നടുവിൽ
ഏകയാവും ഞാൻ കാത്തിരിപ്പുമായ്”
 
Image source: Pixabay
 
(Visited 1 times, 1 visits today)

Sandy

A freelance writer and blogger by profession since October 2011, interested in writing over a wide range of topics. Hope you enjoy my writings. I belong to one of the beautiful places of the world, Kerala, nicknamed as 'God's own country'.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: