mayil peeli
 
യമുന തന്‍ വിജനമാം തീരത്ത്‌ നിൽപ്പോരാ
പൂമര ചോട്ടിലോ ഏകാന്ത പദയാത്രിയായ്
നിൽപ്പൂ തോഴാ നിന്‍ പ്രതീക്ഷയിലിപ്പൊഴും
വിരഹിണിയാം നിന്‍ രാധ മാത്രം.
നിറമിഴിയില്‍ തെളിയിച്ചൊരാ
നിറദീപത്തിന്‍ തേങ്ങലുമായ്‌
ചോദിപ്പൂ കണ്ണാ ഞാന്‍ നിന്നോടു മാത്രമായ്‌
എന്തേ എന്നെ കൈവെടിഞ്ഞു? 
അറിഞ്ഞൂ നീ എന്‍ കാലൊച്ചകള്‍
അറിഞ്ഞൂ എന്നിലെ നൊമ്പരങ്ങള്‍
എന്നിട്ടും അറിഞ്ഞതില്ല എന്നെ മാത്രമെന്തേ നീ?
 
 
പാതിയില്‍ വിരാമമിട്ട പലതും സാക്ഷിയായ്
നീയന്നേകനായ്‌ മഥുരക്ക് യാത്രയായപ്പോള്‍
കൊഴിഞ്ഞൊരാ വാക്കുകളും
നിറഞ്ഞൊരാ  മിഴിയിണയും
മറച്ചു ഞാന്‍ നിന്നില്‍ നിന്നും
നിനക്കോ മംഗളമോതുവാനായ്‌,
അറിയും ഒരു നാള്‍ വൈകിയെന്നാലും
എന്‍ കരല്‍ തുടിപ്പിന്‍ സത്യങ്ങളെന്‍
മനമോതും വിശ്വാസത്താല്‍ മാത്രം.
മാത്രമോ, മനസ്സിന്‍ തന്ത്രികള്‍ തൊട്ടൊരാ രാഗത്തിനു
അരികിലോ അകലയോ എന്നതുണ്ടോ സഖേ
നിന്‍ ഓടകുഴലിന്‍ ശ്രുതി നാദത്തില്‍ തുടികൊണ്ട
മനത്തിന്‍ മൗനം എന്തേ അറിഞ്ഞില്ല നീ നാഥാ?
 
 

നീയില്ലാതെനിക്കൊന്നുമില്ല നേടുവാനായ്‌
ഇല്ലെനിക്കൊന്നുമേ നഷ്ടത്തിന്‍ കഥനമോതുവാനും……
വിരഹാര്‍ദ്രയാം രാധ തന്‍ ഈ ഹൃദയത്തുടിപ്പുകള്‍
എന്തേ കൃഷ്ണാ നീ അറിയുന്നില്ല? 
മൊഴികളില്‍ അണയാത്തൊരെന്‍ ഹൃദയവീണ തന്‍ സംഗീതം
അറിയുമോ ഭവാന്‍ ആ നാഥവീചി തന്‍ രഹസ്യങ്ങള്‍?
അന്നു നിന്‍ സുസ്മേരത്തിന്‍
പൊരുളറിഞ്ഞൊരെന്‍ മിഴികളോ
നിന്‍ കള്ളികള്‍ക്കെല്ലാം സഖിയായ്‌ നിന്നില്ലേ?
എന്നാല്‍ നീയോ മഥുര തന്‍ വാടാമലരില്‍
മറന്നുവോ ഈ വൃന്ദാവനത്തിന്‍ ചൂടാത്തൊരീ വനമാലയെ?

 

കാര്‍വര്‍ണ്ണാ നിന്‍ നീല മിഴികലില്‍ കണ്ടൊരാ
എന്‍ ജീവസ്വപ്നങ്ങള്‍ പൂവണിഞ്ഞീടവേ
ഒരു സ്വപ്നം പോല്‍ നീ മാഞ്ഞിടുമ്പോല്‍
ഒപ്പം മറയുന്നു എന്നിലെ സ്വപ്നങ്ങളും.
നിന്‍ വര്‍ണ്ണപീലിപോല്‍ നിറം തെളിഞ്ഞീടുന്നൊരാ
വര്‍ണ്ണ സ്വപ്നങ്ങള്‍ക്കോ ഇല്ലേ നീയെനിക്കിന്നു കൂട്ടിനായ്‌?
നിന്‍ രാഗമോടൊത്തു നൃത്തമാടുന്നൊരെന്‍
മനപദചലനങ്ങൾ കേള്‍ക്കുന്നില്ല നീ ഇന്ന്‌.
കാരണം, നില്ക്കുന്നു എന്‍ ചാരെയെങ്കിലും
നില്പ്പൂ നീയോ കേള്‍ക്കാത്ത അകലങ്ങളില്‍.

 

സൂര്യനും മാഞ്ഞുപോയ്‌ സന്ധ്യയും യാത്രയായ്‌
എനിക്കും പോകുവാന്‍ സന്ദേശമേകുന്നിതാ പവനന്‍.
യാത്രയാകുന്നിതാ ഞാന്‍ പതിവ് പോല്‍ ഏകയായ്
പറയുവാന്‍ ശേഷിപ്പൂ ഒന്നു മാത്രം……..
ഇപ്പൊഴും എന്നുടെ മാനസവാടിയില്‍
നിറം മങ്ങിയില്ലൊരാ പൂക്കളിന്‍ സൗരഭ്യം
എന്നാല്‍ നിനക്കോ നിന്‍ ജീവിത പാതയില്‍
അനേകം യുഗസന്ധ്യകള്‍ കൊഴിഞ്ഞിരിക്കാം…………..!

 
Image Source: Pixabay
(Visited 334 times, 1 visits today)