മഹാത്മാ ഗാന്ധിജി വൈക്കം സത്യാഗ്രഹത്തിന് അനുഗ്രഹമേകിയിട്ട് നൂറ്റാണ്ട് പിന്നിടുകയാണ്. 1925 മാർച്ച് 9-ന് ഗാന്ധിജി വൈക്കത്തെത്തി. മാർച്ച് 8 മുതൽ 17 വരെ നീണ്ട കേരള സന്ദർശനത്തിന്റെ ഭാഗമായി മാർച്ച് 12-ന് ശ്രീനാരായണ ഗുരുവുമായി ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

Mahatma Gandhi at Vaikom Shiva Temple

ഗാന്ധിജിയുടെ വൈക്കം സന്ദർശനം – ചരിത്രം സൃഷ്ടിച്ച നിമിഷം

1925 മാർച്ച് 9-ന്, തൃശൂർ, എറണാകുളം വഴി ഗാന്ധിജി വൈക്കത്തെത്തി. കൊച്ചിയിൽ നിന്ന് ബോട്ടിലായിരുന്നു യാത്ര. സത്യാഗ്രഹത്തിന്റെ പ്രധാന സംഘാടകനായ ടി.കെ. മാധവൻ അരുക്കുറ്റിയിൽ ഗാന്ധിജിയെ സ്വീകരിച്ചു. അകമ്പടിയായി അലങ്കരിച്ച തോണികൾ നിരന്നു. വൈക്കത്തെ ഭംഗിയാൽ ഗാന്ധിജി അതീവ ആകർഷിതനായി. “ഇത്ര മനോഹരമായ പ്രകൃതി ഞാൻ ബ്രഹ്മപുത്രാ നദിയുടെ തീരത്ത് മാത്രമേ കണ്ടിട്ടുള്ളൂ,” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈക്കത്തെ സത്യാഗ്രഹാശ്രമ സന്ദർശനം

വൈക്കത്ത് സ്വീകരണം കഴിഞ്ഞ് ഗാന്ധിജി സത്യാഗ്രഹാശ്രമത്തിലേക്ക് കാറിൽ പോയി. മാർച്ച് 10-നു രാവിലെ, പുൽപ്പായയിൽ ഇരുന്നു സന്നദ്ധ പ്രവർത്തകരുടെ ഭജനകൾ ആസ്വദിച്ചു. കെ. കേളപ്പൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. “വിജയം കണ്ടില്ലെങ്കിൽ സമരം അവസാനിപ്പിക്കരുത്,” എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തു.

ക്ഷേത്രഭരണാധികാരിയുമായുള്ള ചർച്ച

മാർച്ച് 9-ന്, ഉച്ചയ്ക്ക് 2 മണിക്ക് ഇണ്ടംതുരുത്തി മനയിൽ ക്ഷേത്ര ഭരണാധികാരിയായ ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയുമായി ഗാന്ധിജി ചർച്ച നടത്തി. ജാതിയേതരരായതിനാൽ ഗാന്ധിജിയെ മനയ്ക്കുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. മുറ്റത്ത് പ്രത്യേക വേദി ഒരുക്കി ചർച്ച നടന്നു.

ഗാന്ധിജിയുടെ നിർദ്ദേശങ്ങൾ നിരസിച്ചു

ക്ഷേത്ര പരിസരത്തെ റോഡുകൾ അയിത്ത ജാതിക്കാർക്ക് തുറക്കണമെന്ന ഗാന്ധിജിയുടെ നിർദ്ദേശങ്ങൾ ക്ഷേത്ര ഭരണസമിതി തള്ളിക്കളഞ്ഞു. അന്ന് നടന്ന പൊതുയോഗത്തിൽ അദ്ദേഹം സംഭാഷണ വിശദാംശങ്ങൾ ജനങ്ങൾക്ക് തുറന്നു വെച്ചു.

“അയിത്ത ജാതിക്കാർക്ക് നിരത്തുകളിൽ പ്രവേശനം ലഭിക്കുക എന്നത് ഏറ്റവും ന്യായമായ അവകാശമാണ്. തീണ്ടൽ, തൊടീൽ എന്നിവയെ ശാസ്ത്രങ്ങൾ അനുവദിക്കുന്നില്ല എന്ന് സനാതന ഹിന്ദു എന്ന നിലയിൽ എനിക്കറിയാം. ഇക്കാര്യത്തിൽ അവർക്ക് ഞാൻ  പറഞ്ഞത് സ്വീകാര്യമായില്ല. മറ്റുള്ളവരുടെ വിശ്വാസത്തിൽ മാറ്റം ഉണ്ടാക്കി ഉദ്ദിഷ്ടകാര്യം  ക്കുന്ന നേടിയെടുക്കാനുള്ള മാർഗമാണ് സത്യാഗ്രഹം. നിർബന്ധം, ഫലപ്രയോഗം എന്നിവയ്ക്ക് അതിൽ സ്ഥാനമില്ല” – ഗാന്ധിജി പറഞ്ഞു.

ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ച

വൈക്കത്തുനിന്ന് ആലപ്പുഴയിലും ശിവഗിരിയിലും സന്ദർശനം നടത്തി. ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ച ചരിത്ര പ്രസിദ്ധമാണ്. “ഹൈന്ദവ ഗ്രന്ഥങ്ങളിൽ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിക്ക് അറിവുണ്ടോ ” എന്ന്  ഗാന്ധിജി ചോദിച്ചപ്പോൾ, “ഇല്ല” എന്ന് ഗുരുവിന്റെ ഉറച്ച മറുപടി.

ചെങ്ങന്നൂരിലെ സന്ദർശനം

മാർച്ച് 15-ന്, തന്റെ ശിഷ്യനായ ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മാതാപിതാക്കളെ അദ്ദേഹം ചെങ്ങന്നൂരിലെ വീട്ടിൽ സന്ദർശിച്ചു.

Read the post in detail in English here

(Visited 11 times, 1 visits today)