കാൽ മണിക്കൂറിനുള്ളിൽ അവർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഉടനെ തന്നെ കമ്പാർട്ട്മെന്റിൽ  സ്ഥാനമുറപ്പിച്ചു. നല്ല തിരക്കുണ്ടായിരുന്നു. പലരും നാട്ടിൽ പോകുന്നവർ തന്നെ. പലരെയും യാത്രയാക്കാൻ എത്തിയവരുടെ തിരക്കായിരുന്നു കൂടുതൽ. തങ്ങൾക്ക് യാത്ര പറയാൻ ആരുമില്ല എന്നവൾ ഓർത്തു. അതിന്റെ ആവശ്യം അവൾക്ക് തോന്നിയില്ല, അതുപോലെ സ്വീകരിക്കാനും.

yatrakkidayil 1

അവൾ സൈഡ് സീറ്റിൽ സ്ഥാനമുറപ്പിച്ചു. ബാഗെല്ലാം സുരക്ഷിത സ്ഥാനങ്ങളിൽ ഒതുക്കിവച്ചു. സൈഡ് സീറ്റ് അവൾക്കേറെ പ്രിയപ്പെട്ടതാണ്. കാഴ്ച കാണാം, നല്ല കാറ്റ് കിട്ടും. അവൾ, പുറത്തുകൂടി തന്നെ കടന്നുപോകുന്നവരെ വീക്ഷിച്ചു കൊണ്ടിരുന്നു. സമയം 5.40. ചൂളംവിളി കേൾക്കുന്നു. ട്രെയിൻ മെല്ലെ മുന്നോട്ട് നീങ്ങി.

 
അവൾ ചുറ്റും നോക്കി. ആ കംപാർട്മെന്റിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ജോലി കഴിഞ്ഞു പോകുന്നവരുണ്ട്. വഴിയിൽ ഇറങ്ങേണ്ടവരാണ് പലരും. യാത്രക്കിടയിൽ പരിചയക്കാരാകുക യാത്രയുടെ ഭാഗമാണ്. നീണ്ട യാത്രയാണെങ്കിൽ അതിൽ അസാധാരണമായിട്ടൊന്നുമില്ല. എന്നാൽ പിന്നീടൊരിക്കൽ അവർ തമ്മിൽ കാണുമ്പോൾ തിരിച്ചറിയണമെന്നില്ല. ചിലപ്പോളവർ ഒന്നുകൂടെ പരിചയപെട്ടെന്നിരിക്കാം. അത് ഒരു പരിചയം പുതുക്കൽ മാത്രമാണെന്ന് ചിലരെങ്കിലും തിരിച്ചറിയാതിരിക്കില്ല! എങ്കിൽ പോലും യാത്രക്കാർ പരസ്പരം പരിചയപെടാതിരിക്കുന്നില്ലല്ലോ. ചിലർക്ക് ഇതൊരു സമയംകൊല്ലി തന്നെയാണ്.
 
യാത്രികരുടെ സംസാരം ഉച്ചത്തിൽ കേൾക്കാം. എന്നാൽ അവളുടെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. അവൾ എല്ലാരിൽനിന്നും വേറിട്ട് പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. കുറച്ച കഴിഞ്ഞപ്പോൾ അമ്മിണിയമ്മയും അവരുടെയൊപ്പം കൂടി. ദിനങ്ങൾ കൂടി കിട്ടുന്ന ഒരു അവസരമാണ്.
 
ആകാശത്തു ചന്ദ്രനും താരകങ്ങളും തെളിഞ്ഞു തുടങ്ങി. വണ്ടിക്ക് വഴി സുഗമമാക്കാൻ കൈത്തിരി കാട്ടുകയാണോ അവർ എന്നവൾക്ക് തോന്നിപോയി. സന്ധ്യാസമയം അവൾക്കേറെ ഇഷ്ടപെട്ടതാണ്. രാത്രിയുള്ള യാത്ര അതിലേറെ പ്രിയങ്കരവും. ഭൂമി ഏറ്റവും സുന്ദരിയാകുന്നത് സന്ധ്യാസമയത്താണ് എന്ന് അവളുടെ കവിഹൃദയം പലപ്പോഴും പാടാറുണ്ട്. ആരുമായും ചങ്ങാത്തംകൂടാതെ അവൾ പ്രകൃതിയിൽ മുഴുകി, പ്രപഞ്ചരഹസ്യങ്ങൾ കണ്ടുപിടിക്കാനെന്നപോലെ. 
 
അടുത്ത സ്റ്റേഷൻ എത്തിയപ്പോഴേക്കും രാത്രി പകലിനെ പൂർണമായും മറച്ചിരുന്നു. അപ്പോൾ സമയം 6.30 കഴിഞ്ഞിരുന്നു. ‘ഇന്ന് നേരത്തെ ഇരുട്ടിയോ?’ അവൾ സ്വയം ചോദിച്ചു. ഇപ്പോൾ ട്രെയിനിൽ എല്ലാ ലൈറ്റുകളും തെളിഞ്ഞിരുന്നു.
 
“മീരേ, നിനക്കെന്തെങ്കിലും വേണോ? ചായയോ കാപ്പിയോ?” അമ്മിണികുട്ടി ചോദിച്ചു.
“ഒരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നു.”
 

ടിപ്പ് ടിപ്പ് ചായ കുടിച്ചപ്പോൾ എന്നോ പോയൊളിച്ച ഒരു സായാഹ്നത്തിന്റെ ഓർമ്മകൾ അവളിലലകളിളക്കി.തുടരും…….

(Visited 168 times, 1 visits today)